ലഹരി വിമോചന കേന്ദ്രങ്ങളിൽ ചികിത്സ നേടിയതിനു ശേഷം വീണ്ടും ലഹരിയിലേക്ക്….
ലഹരി വിമോചന കേന്ദ്രങ്ങളിൽ ചികിത്സ നേടിയതിനു ശേഷം വീണ്ടും ലഹരിയിലേക്ക്…
ഒരാൾ ലഹരിക്ക് അടിമപ്പെടുകയും പിന്നീട് അതൊരു രോഗാവസ്ഥയായി മാറുകയും ആ രോഗം കുടുംബത്തെ മുഴുവൻ കാർന്നു തിന്നാൻ തുടങ്ങുന്ന സമയം മക്കളെ സംരക്ഷിക്കേണമേ എന്ന അപേക്ഷയുമായി രക്ഷിതാക്കൾ ലഹരി വിമോചന കേന്ദ്രങ്ങളുടെ പടികയറുന്നു. കഞ്ചാവും മയക്കുമരുന്നും മറ്റ് രാസ ലഹരികളും ആണെങ്കിൽ മൂന്നുമാസം വരെ ചികിത്സ വേണ്ടി വന്നേക്കാം. മദ്യപാനം ആണെങ്കിൽ അതിൽ കുറച്ചും മതിയാകും, ഓരോരുത്തർ അടിമപ്പെട്ടു പോയ ലഹരിയുടെ ആസക്തി അനുസരിച്ചാണ് ചികിത്സയുടെ കാലയളവും നിർണയിക്കുന്നത്. ശരിക്കും ലഹരി വിമോചന കേന്ദ്രങ്ങളുടെ കഠിനപ്രയത്നം എന്ന് തന്നെ പറയാം. ഒരു ആണിനെ അല്ലെങ്കിൽ ഒരു പെണ്ണിനെ വീണ്ടും പുനർജനിപ്പിക്കുന്നത് പോലെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരുന്നു. പ്രോസസ് അത്ര വളരെ എളുപ്പമല്ല എന്നിരുന്നാലും എഴുതുമ്പോൾ അത് എളുപ്പമാണ്. അങ്ങനെ സന്തോഷത്തോടെ രക്ഷിതാക്കളുടെ കൈകളിലേക്ക് പിടിച്ചേൽപ്പിക്കുന്ന മക്കൾ കുറച്ചുകാലം കഴിയുമ്പോൾ വീണ്ടും ലഹരിക്കെണിയിലേക്ക് വീണുപോകുന്നു. ചികിത്സയുടെ തുടർഭാഗമായ മരുന്നുകളുമായി രക്ഷിതാക്കൾ പുറകെ തന്നെയുണ്ട്. പക്ഷേ എന്നാലും മക്കൾ വീണ്ടും പഴയ അവസ്ഥയിലേക്ക് തന്നെ പോകുന്നതിന്റെ കാരണം പലരും പറയുന്നത് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല എന്നുള്ളതാണ്. ഉത്തരം ലളിതമാണ് വീണ്ടും ഉപയോഗിക്കാനുള്ള സാഹചര്യങ്ങൾ, മുന്നേ ഉപയോഗിച്ചുകൊണ്ടിരുന്ന സൗഹൃദ വലയങ്ങൾ, ലഹരിയുടെ രൂക്ഷമായ ഗന്ധം, ഇവയൊന്നും മാറുന്നില്ല എന്നുള്ളതാണ് വസ്തുത. അങ്ങനെയുള്ള ഒരു സാഹചര്യത്തിൽ മനോധൈര്യം തീരെയില്ലാത്ത ഏതൊരാളും പഴയ അവസ്ഥയിലേക്ക് തിരിച്ചുപോകും. അത് ലഹരി വിമോചന കേന്ദ്രങ്ങളുടെ കുറ്റമോ രക്ഷിതാക്കളുടെ അശ്രദ്ധയോ അല്ല. പാമ്പുകളെ പാലൂട്ടി വളർത്തുന്നത് പോലെ ലഹരി മാഫിയ ലഹരി അടിമകളെ വളർത്തി സമൂഹത്തിന്റെ വിപത്തുകളാക്കി മാറ്റുകയാണ്. ലഹരി വിമോചന ചികിത്സ കഴിഞ്ഞ് തിരികെ മടങ്ങിയെത്തുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം പരസ്യമായി ഒരാൾ പുകച്ചു തള്ളുന്ന പുക പോലും വളരെ പ്രതിസന്ധി നിറഞ്ഞ സമയമാണ്. അത്തരത്തിലുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കണമെങ്കിൽ സമൂഹം ഒന്നടങ്കം ലഹരി വിമുക്തിക്ക് വേണ്ടി പ്രവർത്തിക്കുകയും , നാടിന്റെ രക്ഷകരായി മാറുകയും വേണം. രണ്ടുദിവസം മുന്നേ എക്സൈസ് പിടിച്ചുകൊണ്ടുപോയ ഒരു ചെറുപ്പക്കാരനെ ജാമ്യത്തിൽ വിട്ടയച്ചപ്പോൾ അവനുവേണ്ടി വിളിച്ചതാകട്ടെ സമൂഹത്തിലെ മാന്യന്മാരും. മാന്യതയുടെ മുഖംമൂടിയണിഞ്ഞ് ലഹരി വിപണനക്കാരെ സംരക്ഷിക്കുന്നവർ ശരിക്കും ലഹിമാഫിയേക്കാൾ ക്രൂര മനോഭാവം ഉള്ളവരാണ്. ചിലരാകട്ടെ പോലീസിനെയും എക്സൈസിനെയും വരെ ഭയപ്പെടുത്തി ലഹരിവിപണനക്കാരെ ഇറക്കി കൊണ്ടു പോകുന്നവരുമുണ്ട്. അങ്ങനെയെങ്കിൽ മക്കളെ ലഹരി വിമുക്തി നേടി തിരികെ വീട്ടിലേക്ക് കൊണ്ടുവന്നിട്ട് എന്ത് കാര്യം… കൈക്കുഞ്ഞ് ആണെങ്കിൽ എടുത്തുകൊണ്ടു നടക്കാം അല്ലാത്തപക്ഷം മക്കളുടെ കൂടെ എത്ര ദൂരം സഞ്ചരിക്കാൻ കഴിയും… വീണ്ടും കൊലപാതകങ്ങൾ അരങ്ങേറും എന്നുള്ള കാര്യത്തിൽ സംശയമുണ്ടോ?
ഡോ:ആർ. സരുൺ കുമാർ
സംസ്ഥാന ലഹരി വിരുദ്ധ സമിതി….